അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഐഎംഎസ് ധ്യാന കേന്ദ്രത്തിൽനിന്ന് ഫാ. പ്രശാന്ത് ഐഎംഎസ് വേർപിരിയുമ്പോൾ ഇരുട്ടിലായിരുന്ന ഒരു നാടിന് വെളിച്ചമേകിയ ആത്മീയ ഗുരുവാണ് നഷ്ടമാകുന്നത്. ഇന്ത്യൻ മിഷണറി സൊസൈറ്റിയുടെ ഡൽഹി പ്രൊവിൻസിന്റെ കീഴിൽ പ്രർത്തിക്കുന്ന ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടാറായ ഫാ. പ്രശാന്തിന്റെ മരണവാർത്ത അറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നു ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ഐഎംഎസ് ധ്യാന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്.
പ്രശാന്തച്ചൻ മുൻകൈയെടുത്ത അഭിഷേകാഗ്നി ധ്യാനം നടക്കുന്നതിനിടയിലായിരുന്നു മരണം. ഒരു കാലഘട്ടത്തിൽ ഒരു ചെറു ദേവാലയവും വൈദികർക്കു പ്രാർഥനാ കേന്ദ്രവുമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്. പിന്നീടു ഫാ. പ്രശാന്ത് വന്നതോടെയാണ് ഐ എംഎസിൽ നിത്യാരാധന തുടങ്ങുന്നത്. ഇതിനുവേണ്ടി പരിശുദ്ധ കന്യാമറിയവും ഉണ്ണിയേശുവും ഇരിക്കുന്ന പ്രാർഥനാ ഗീതങ്ങൾ അടങ്ങിയ കവർ പേജുള്ള ഒരു പ്രാർഥനാ പുസ്തകവുംഇറക്കി.
ഐഎംഎസ് ഗീതങ്ങൾ എന്ന് പേരിട്ട ഈ പ്രാർഥനാ പുസ്തകങ്ങൾ ഇന്ന് ലക്ഷങ്ങളായ വിശ്വാസികളുടെ വീട്ടിലുണ്ട്. ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വിശ്വാസികൾ എത്തിയതോടെ പറവൂർ എന്നപ്രദേശത്തിനും വികസനമുണ്ടായി. അടച്ചുപൂട്ടേണ്ട പല വ്യാപാര സ്ഥാപനങ്ങളും തഴച്ചുവളർന്നു. ഇതിനെല്ലാം കാരണക്കാരനായ പ്രശാന്തച്ചൻ പെട്ടന്ന് മരിച്ചതോടെ കഴിഞ്ഞ ദിവസം തുടങ്ങിയ അഭിഷേകാഗ്നി ധ്യാനവും നിർത്തിവച്ചു. 23നാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.